ജി 20 ഉച്ചകോടി: കേന്ദ്രത്തോട് 927 കോടി ധനസഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍

ജി 20 ഉച്ചകോടി: കേന്ദ്രത്തോട് 927 കോടി ധനസഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഒരുക്കങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍.

ഉച്ചകോടിയ്ക്ക് തയ്യാറെടുക്കാനായി ചുരുങ്ങിയത് 927 കോടി രൂപ വേണമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയ കത്തയച്ചു. സെപ്റ്റംബര്‍ 9, 10 തിയതികളില്‍ ഡല്‍ഹി പ്രഗതി മൈതാനത്താണ് ഉച്ചകോടി നടക്കുന്നത്,

ജി 20 ഉച്ചകോടി ഡല്‍ഹിക്ക് അഭിമാനത്തിന്റെ വിഷയമാണെന്നും സിസോദിയ കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ ഡല്‍ഹി സര്‍ക്കാരിന് ഫണ്ടൊന്നും ലഭിച്ചില്ല. അതിനാല്‍ ജി 20 യുടെ ആതിഥേയത്വം വഹിക്കുന്നതിന് അധിക ഫണ്ട് നല്‍കണമെന്നാണ് സിസോദിയയുടെ ആവശ്യം.

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്ക് മുന്നോടിയായി നഗരം മോടിപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍.

ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ മിക്കപ്പോഴും തര്‍ക്കങ്ങള്‍ ഉടലെടുക്കാറണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നാണ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ആരോപണം.

ഈ സാഹചര്യത്തില്‍ ജി 20 യ്ക്ക് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് പണം തേടി സിസോദിയ എഴുതിയ കത്ത് ഇരുകൂട്ടരും തമ്മില്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.