ലോക വിനോദസഞ്ചാരത്തെ ദുബായ് നയിക്കും, ഷെയ്ഖ് ഹംദാന്‍

ലോക വിനോദസഞ്ചാരത്തെ ദുബായ് നയിക്കും, ഷെയ്ഖ് ഹംദാന്‍

ദുബായ്:ലോകത്തെ വിനോദസഞ്ചാരമേഖലയെ ദുബായ് നയിക്കുമെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2022 ല്‍ എമിറേറ്റില്‍ എത്തിയത് 14.36 ദശലക്ഷം സന്ദർശകരാണ്. കോവിഡ് കാലത്തിന് മുന്‍പ് 2019 ല്‍ 16.73 ദശലക്ഷമായിരുന്നു രേഖപ്പെടുത്തിയ സന്ദർശകരുടെ എണ്ണം.

സന്ദർശകരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് ലോകത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനനഗരമായി ദുബായ് മാറിയിരിക്കുന്നുവെന്നുളളതിന്‍റെ സൂചനയാണെന്ന് ഹംദാന്‍ വിലയിരുത്തി. നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോള്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും അതിലേക്കുളള യാത്ര തുടരുകയും ചെയ്യും. വരും വർഷങ്ങളിൽ ആഗോള വിനോദസഞ്ചാരത്തിന്‍റെയും യാത്രയുടെയും വളർച്ചയ്ക്ക് വർദ്ധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം ഉത്തേജകമാകുമെന്നും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാന്‍ കൂടിയായ ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

2019 നെ അപേക്ഷിച്ച് ആഗോളയാത്രകളുടെ എണ്ണത്തില്‍ 37 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളതെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയമാണ് ദുബായ് സന്ദർശകരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത് എന്നുളളതും ശ്രദ്ധേയമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.