രാജ്യത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ചവരുടെ ഓർമ്മകളില്‍ യുഎഇ ഇന്ന് (നവംബർ 30) സ്മരണ ദിനം ആചരിക്കുന്നു. രാജ്യത്തിനുവേണ്ടി നിങ്ങള്‍ ചെയ്ത ത്യാഗം എല്ലാകാലത്തും ഓർമ്മിക്കപ്പെടുമെന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുഎഇ ജനതയുടെ മനസിലെന്നും ദീപ്ത സ്മരണയായി നിങ്ങളുണ്ടാകുമെന്നായിരുന്നു, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പ്രതികരണം. കാലാന്തരത്തോളമുളള ത്യാഗത്തിന്‍റെ പ്രതീകമാണ് നിങ്ങളോരോരുത്തരുമെന്ന് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ കുറിച്ചു.
ധീര രക്ത സാക്ഷികളെ ഓർമ്മിക്കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് താങ്ങാകുന്നതിനും നിരവധി പദ്ധതികളാണ് ഇതിനകം തന്നെ യുഎഇ നടപ്പിലാക്കിയത്. കോവിഡ് സാഹചര്യത്തില്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ അബുദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മാട്രിയേഴ്സ് ഫാമിലി അഫയേഴ്സ് ഓഫീസ് നടപ്പിലാക്കുകയാണ്. #UAEisproudofyou എന്ന ക്യാംപയിനും നടക്കുന്നുണ്ട്. ഇത് കൂടാതെ മാട്രിയേഴ്സ് ആർക്കൈവ് എന്നുപേരിട്ട ദേശീയ ആർക്കൈവ്സും രക്തസാക്ഷികളുടെ കുട്ടികള്‍ക്കായി കരിയർ ഗൈഡന്‍സ് പരിപാടിയും നടപ്പിലാക്കിയിട്ടുണ്ട്. യു എ ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരമാണ് എല്ലാ വർഷവും നവംബർ 30 സ്മരണ ദിനമായി യുഎഇ ആചരിക്കുന്നത്.