അബുദബി: ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്കും സിറിയയിലേക്കും സഹായ ഹസ്തവുമായി യുഎഇ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സഹായം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയ്ക്കും തുർക്കിയ്ക്കും 50 മില്യൺ ദിർഹം മൂല്യമുള്ള അടിയന്തര മാനുഷിക സഹായം എത്തിക്കും. പതിറ്റാണ്ടുകളായി രാജ്യം കണ്ട വിനാശകരമായ ഭൂകമ്പമെന്നാണ് ഭരണാധികാരി വിലയിരുത്തിയത്.
സിറിയൻ സഹോദരങ്ങൾക്ക് സംഭവിച്ച ഈ മഹാവിപത്തിനെ നേരിടാൻ യു എ ഇ സജ്ജമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ സിറിയൻ ജനതയ്‌ക്കൊപ്പം നിൽക്കുമെന്നും ഇത് തരണം ചെയ്യുന്നത് വരെ അവർക്കുളള സഹായം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂകമ്പം മൂലം ദുരിതമനുഭവിക്കുന്ന പല മേഖലകൾക്കും സിറിയയിലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ഗ്രൂപ്പുകൾക്കും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് മുഖേനയായിരിക്കും സഹായം എത്തിക്കുക.
അതേസമയം ദുരന്തത്തെ നേരിടാൻ ഖത്തർ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശാനുസരണം ഖത്തർ എയർ ബ്രിഡ്ജ് വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങൾക്കിടയിൽ ആളുകൾക്ക് സ്വതന്ത്രമായി നേരിട്ട് യാത്രചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് എയർബ്രിഡ്ജ്. ഖത്തർ ഇന്‍റർനാഷണല്‍ സേർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ ഒരു ടീമും ഇതോടൊപ്പമുണ്ടാകും. ഫീൽഡ് ഹോസ്പിറ്റൽ, റിലീഫ് എയ്ഡ്, ടെന്റുകൾ, ശീതകാല സാധനങ്ങൾ എന്നിവയും ഇതോടൊപ്പം നല്‍കും.