ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടുവെന്ന വോളണ്ടിയറുടെ ആരോപണങ്ങള്‍ക്കെതിരെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വിദ്വേഷം ഉയര്‍ത്തി തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങളാണ് ഇയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് കമ്പനി ആരോപിക്കുന്നത്. ഇയാൾക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ് കൊറോണ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശിയായ നാല്‍പ്പതുകാരനാണ് ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് തനിക്ക് നാഡീസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി എന്നാരോപിച്ച ഇയാള്‍ അഞ്ചുകോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
അയാളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ വാക്സിന്‍ പരീക്ഷണം മൂലമുണ്ടായതല്ലെന്ന് മെഡിക്കല്‍ ടീം പ്രത്യേകമായി തന്നെ എടുത്തു പറഞ്ഞിരുന്നു. അതേക്കുറിച്ച് വ്യക്തമായ ധാരാണയുണ്ടായിട്ടും തെറ്റായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച് കമ്പനിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇയാള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.