അബുദബി: തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി ഇന്ന് യു.എ.ഇയിൽ മയ്യിത്ത് നമസ്‌കാരം നടന്നു. യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശം പ്രകാരമാണ് മയ്യിത്ത് നമസ്‌കാരം നടന്നത്.യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നമസ്‌കാരത്തിന് ശേഷമായിരുന്നു മയ്യത്ത് നമസ്‌കാരം.
ഭൂകമ്പ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കൂടുതൽ സഹായങ്ങളും യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ട്. തുർക്കി, സിറിയ എന്നിവിടങ്ങളിലെ ദുരിത ബാധിതരെ സഹായിക്കാൻ വിപുലമായ പദ്ധതികൾക്കാണ് യുഎ.ഇ തുടക്കം കുറിച്ചത്. 'ഗാലന്‍റ് നൈറ്റ് ടു' എന്ന പേരിൽ പ്രതിരോധ മന്ത്രാലയം രക്ഷാ ദൗത്യവും തുടരുകയാണ്. ഇതിന്‍റെ ഭാഗമായി ഫീൽഡ് ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്.
അതിനിടെ, ഭൂകമ്പംദുരിതം വിതച്ച തുർക്കിക്കും സിറിയക്കും യു.എ.ഇ രാഷ്ട്ര മാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറഖ് 50 ദശലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ചു.