കർഷക സമരത്തിന് കനേഡിയന്‍ പിന്തുണ; കരുതലോടെ കേന്ദ്രം

കർഷക സമരത്തിന് കനേഡിയന്‍ പിന്തുണ; കരുതലോടെ കേന്ദ്രം

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരേ പ്രക്ഷോഭം തുടരുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആണ് കര്‍ഷകര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ആദ്യ അന്താരാഷ്ട്ര നേതാവ്.

തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്കൊപ്പമായിരിക്കും കാനഡ എന്നും നിലകൊള്ളുകയെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അറിയിക്കാനായി ഇന്ത്യന്‍ ഭരണാധികാരികളെ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചിരുന്നുവെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. കനേഡിയന്‍ പ്രതിരോധ മന്ത്രി ഹര്‍ജിത് സിങ് സജ്ജാനും കര്‍ഷകരെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. കാനഡയിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ വന്നു തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായതെന്നാണ് സൂചന.  സമരത്തിന് ആഗോള പിന്തുണ ഏറിയാല്‍ പ്രശ്‌നം കൈവിട്ട് പോകുമെന്ന ഭയവും കേന്ദ്രത്തിനുണ്ട്.

എന്നാല്‍ കര്‍ഷക സമൂഹത്തെ മുഴുവന്‍ വിശ്വാസത്തിലെടുത്ത് എല്ലാ കര്‍ഷക സംഘടനകളേയും വിളിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കില്‍ മാത്രമേ തങ്ങള്‍ ചര്‍ച്ചയ്ക്കുള്ളൂ എന്ന ശക്തമായ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനാ നേതാക്കള്‍.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താങ്ങുവില പുന:സ്ഥാപിച്ച് കര്‍ഷക രോഷം തണുപ്പിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. എന്നാല്‍ കാര്‍ഷക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.