ദാമന്‍ ദിയുവിലെ 400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം തകര്‍ക്കാന്‍ ഭരണകൂടത്തിന്റെ ശ്രമം; പ്രതിഷേധവുമായി വിശ്വാസികള്‍

 ദാമന്‍ ദിയുവിലെ 400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം തകര്‍ക്കാന്‍ ഭരണകൂടത്തിന്റെ  ശ്രമം; പ്രതിഷേധവുമായി വിശ്വാസികള്‍

ദാമന്‍: കേന്ദ്ര ഭരണ പ്രദേശമായ ദാമന്‍ ദിയുവിലെ 400 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കാന്‍ ഭരണകൂടത്തിന്റെ ശ്രമം. ദാമന്‍ ദിയു അഡ്മിനിസ്‌ട്രേറ്ററായ ബിജെപി നേതാവ് പ്രഭുല്‍ പട്ടേലാണ് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുത്ത് മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം നടത്തുന്നത്.

സ്ഥലം ഏറ്റെടുത്താല്‍ അവിടെ സ്ഥിതി ചെയ്യുന്ന 'ഔര്‍ ലേഡി ഓഫ് റെമെഡീസ്' എന്ന പേരിലുള്ള ദേവാലയം തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വിശ്വാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. നാനൂറ് വര്‍ഷം മുന്‍പ് പോര്‍ച്ചുഗീസുകാര്‍ പണിത ദേവാലയമാണിത്.

ദേവാലയം ഇരിക്കുന്ന സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാല്‍ സമീപത്തുള്ള ഫുട്‌ബോള്‍ മൈതാനത്തിന്റെ വിസ്തൃതി വികസിപ്പിക്കാന്‍ ദേവാലയം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക കത്തോലിക്ക നേതാവായ റൂയി പെരേര പറഞ്ഞു. വിഷയത്തില്‍ ആശങ്ക അറിയിക്കാന്‍ ദാമനിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ സോണാല്‍ പട്ടേലിനെ റൂയിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ സന്ദര്‍ശിച്ചിരുന്നു.

പോര്‍ച്ചുഗീസുകാരുടെ ഭരണ കാലത്ത് 1607 ലാണ് ദേവാലയം നിര്‍മ്മിക്കപ്പെട്ടതെന്ന് ചരിത്ര രേഖകള്‍ പറയുന്നു. പോര്‍ച്ചുഗീസ് ഭരണം അവസാനിച്ചെങ്കിലും ഇവിടുത്തെ കത്തോലിക്കാ വിശ്വാസികള്‍ ഇപ്പോഴും ഈ ദേവാലയം സംരക്ഷിച്ചു പോരുന്നു.

ദേവാലയത്തിന്റെ പഴമ, തടികൊണ്ടുള്ള കൊത്തുപണികളുടെ പ്രത്യേകത തുടങ്ങിയവ പരിഗണിച്ച് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി ദേവാലയം സംരക്ഷിക്കേണ്ടതാണെങ്കിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് റൂയി പെരേര പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.