ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സാധാരണ ജനങ്ങള്‍ക്ക് തിരിച്ചടിയായി രാജ്യത്ത് വിലക്കയറ്റം ഉയര്‍ന്നു. 6.52 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം അവസാനം 5.72 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ച ആറ് ശതമാനത്തിലും കൂടുതലാണ് വര്‍ധന. ഗ്രാമങ്ങളില്‍ വിലക്കയറ്റം 6.85 ശതമാനവും നഗരങ്ങളില്‍ ആറു ശതമാനവുമാണ്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇതിനേക്കാള്‍ കൂടുതല്‍ വര്‍ധനയുണ്ടായത്. 6.77 ശതമാനമായിരുന്നു വിലക്കയറ്റം. ഭക്ഷ്യ സാധനങ്ങള്‍ക്കുണ്ടായ വിലക്കയറ്റമാണ് ചില്ലറവ്യാപാര മേഖലയെ ബാധിച്ചത്. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം ജനുവരിയില്‍ 5.94 ശതമാനമാണ്. ഡിസംബറില്‍ 4.19 ശതമാനമായിരുന്നു.
ധാന്യങ്ങള്‍ക്ക് 16.12 ശതമാനവും മുട്ടയ്ക്ക് 8.78 ശതമാനവും പാലിന് 8.79 ശതമാനവും വില വര്‍ധിച്ചു. എന്നാല്‍ പച്ചക്കറിക്ക് 11.7 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് റിപോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ചില്ലറ വ്യാപാര മേഖലയിലെ വിലവര്‍ധന നാല് ശതമാനത്തില്‍ നിലനിര്‍ത്തണമെന്ന് റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.