ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരായ ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന.
ഇന്ന് രാവിലെ 11.30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു.
ഇതിനിടെ പരിശോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശിന്റെ പരിഹാസം. അദാനിയുടെ വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിശോധനയെ തുടര്‍ന്ന് ഓഫീസിലേക്ക് വരേണ്ടന്ന് ജീവനക്കാര്‍ക്ക് ബിബിസി നിര്‍ദേശം നല്‍കി.
നികുതി അടച്ചതുമായും സാമ്പത്തിക ധനസമാഹരണവുമായും ബന്ധപ്പെട്ട് ബിബിസിക്കെതിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായാണ് റെയ്ഡുകളെന്നാണ് ആദായ നികുതി അധികൃതരുടെ വിശദീകരണം.