ന്യൂഡല്‍ഹി: ത്രിപുരയില്‍ നാളെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. അക്രമ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘര്‍ഷ മേഖലകളായ ബിശാല്‍ഘട്ട്, ഉദയ്പൂര്‍,മോഹന്‍പൂര്‍ അടക്കമുള്ള ഇടങ്ങളില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.
അക്രമങ്ങള്‍ക്ക് പിന്നില്‍ ഭരണകക്ഷിയായ ബി.ജെ.പിയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ഡിസംബറിനുശേഷം നടന്ന ആക്രമണങ്ങളിള്‍ രണ്ട് പ്രതിപക്ഷ അനുഭാവികള്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. ആക്രമണത്തിന്റെയും ഭീഷണിയുടെയും ഭീഷണിയുടെയും പരാതികള്‍ ഉണ്ടെങ്കിലും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കിരണ്‍ ഗിറ്റെ പറഞ്ഞു.
മുന്‍കാലങ്ങളിലേത് പോലെ 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് 3,328 വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.