ഇ.എസ്.ഐ ഇനി ആജീവനാന്തം: ശമ്പള പരിധി കടന്നാലും ആനുകൂല്യം; കേരളത്തില്‍ 60 ലക്ഷം പേര്‍ക്ക് പ്രയോജനം

ഇ.എസ്.ഐ ഇനി ആജീവനാന്തം: ശമ്പള പരിധി കടന്നാലും ആനുകൂല്യം; കേരളത്തില്‍ 60 ലക്ഷം പേര്‍ക്ക് പ്രയോജനം

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് മാതൃകയിൽ ഇ.എസ്.ഐ പദ്ധതി അംഗത്വവും ആജീവനാന്തമാക്കാൻ തീരുമാനം. തൊഴിലാളികളുടെ ശമ്പളം എത്ര ഉയർന്നാലും പരിധി പ്രകാരമുള്ള വിഹിതം അടച്ച് തുടരാൻ കഴിയുംവിധം ചികിത്സാ പദ്ധതിയിൽ മാറ്റം വരുത്താനും ചണ്ഡീഗഡിൽ ചേർന്ന ഇ.എസ്.ഐ കോർപറേഷൻ ബോർഡ് യോഗത്തിൽ ധാരണയായി. 

കേരളത്തിൽ തൊഴിലാളികളുടെ ആശ്രിതർ അടക്കം 60 ലക്ഷത്തോളം പേർക്ക് പ്രയോജനം കിട്ടുന്നതാണ് തീരുമാനം. ശമ്പള പരിധി 21,000രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്താനും തീരുമാനം ആയിട്ടുണ്ട്. 

പ്രത്യേക അസുഖങ്ങളുടെ ചികിത്സയ്‌ക്ക് 30 ലക്ഷം വരെ അനുവദിക്കും. നിലവിൽ പ്രതിവർഷം മെഡികെയർ പരിരക്ഷ 10 ലക്ഷമാണ്. സാമൂഹ്യ സുരക്ഷാ പദ്ധതിയും നടപ്പാക്കും. ഇ.എസ്.ഐ.സി ഡയറക്‌ടർ ജനറലിനും ലേബർ സെക്രട്ടറിക്കും 50 ലക്ഷം വരെയും തൊഴിൽ വകുപ്പ് മന്ത്രിക്ക് 50 ലക്ഷത്തിന് മുകളിലും തുക അനുവദിക്കാൻ അധികാരം നൽകും. ടെലി കൺസൾട്ടൻസി സേവനം ലഭ്യമാക്കും. 

രാജ്യത്തെ 744 ജില്ലകളിലും ഇ.എസ്.ഐ സൗകര്യം നടപ്പിലാക്കും. അടൽ ബിമിത് കല്യാൺ യോജന പദ്ധതി ഒരു വർഷത്തേക്ക് നീട്ടി. ഗ്രൂപ്പ് ബി നഴ്സിംഗ് സ്റ്റാഫിന് പ്രാദേശിക തലത്തിൽ സീനിയോറിറ്റി നൽകി സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലമാറ്റം ഒഴിവാക്കും. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് നഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ബോണസ് നൽകുന്നത് പരിഗണിക്കും.

അടുത്ത യോഗത്തിൽ തീരുമാനങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.