ദുബായ്: യുഎഇയുടെ ദീർഘകാല ബഹിരാകാശ ദൗത്യത്തിന്‍റെ വിക്ഷേപണ തിയതിയില്‍ മാറ്റം. ഫെബ്രുവരി 27 നാണ് സുല്‍ത്താന്‍ അല്‍ നെയാദിയേയും വഹിച്ചുകൊണ്ടുളള പേടകം ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുക. നേരത്തെ 26 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
27 ന് രാവിലെ 10.45 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി (എൻഡീവർ) ഫാൽക്കൺ–9 റോക്കറ്റിലായിരിക്കും നെയാദിയുടെ യാത്ര. ഇതോടെ ദീർഘകാലം ബഹികാരാശ നിലയത്തില്‍ തങ്ങുന്ന ആദ്യ അറബ് സഞ്ചാരിയാകും സുല്‍ത്താന്‍ അല്‍ നെയാദി.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സഹയാത്രികർ. യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യമാണിത്. ബഹിരാകാശത്ത് 180 ദിവസത്തിനിടെ 250 ലേറെ പരീക്ഷണങ്ങള്‍ സുല്‍ത്താന്‍ അല്‍ നെയാദി നടത്തും.