മഞ്ഞുരുകാതെ അതിര്‍ത്തി പ്രശ്‌നം; ഇന്ത്യ-ചൈന ഉപയ കക്ഷി ചര്‍ച്ച വിജയം കണ്ടില്ല

മഞ്ഞുരുകാതെ അതിര്‍ത്തി പ്രശ്‌നം; ഇന്ത്യ-ചൈന ഉപയ കക്ഷി ചര്‍ച്ച വിജയം കണ്ടില്ല

ബെയ്ജിങ്: അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ ചൈന. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് എത്തണമെങ്കില്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ബെയ്ജിങ്ങില്‍ നടന്ന ഉദ്യോഗസ്ഥതല നയതന്ത്ര ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കിയെങ്കിലും അനുകൂലമായ നിലപാടല്ല ചൈന സ്വീകരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. 

യഥാര്‍ഥ നിയന്ത്രണ രേഖയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായാണ് ഇന്ത്യ ചൈന നയതന്ത്ര ചര്‍ച്ച നടന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ചൈനീസ് സംഘത്തെ നയിച്ചത് ബൗണ്ടറി ആന്‍ഡ് ഓഷ്യാനിക് അഫയേഴ്‌സ് വകുപ്പിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. 

പടിഞ്ഞാറന്‍ സെക്ടറിലെ യഥാര്‍ഥ നിയന്ത്രണരേഖയിലെ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മറ്റു മേഖലകളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് 2012 ല്‍ രൂപീകരിച്ച വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. 

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടന്ന സൈനിക നയതന്ത്രതല ചര്‍ച്ചകളുടെ ഭാഗമായി പാംഗോങ് തടാകം, ഗോഗ്ര തുടങ്ങിയ മേഖലകളില്‍നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.