ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ എഎപി-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഒരോട്ട് മേയര്‍ അസാധുവായി പ്രഖ്യാപിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.
മേയര്‍ ഷെല്ലി ഒബ്രോയിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി കൗണ്‍സിലര്‍മാര്‍ വോട്ടെണ്ണല്‍ തടസപ്പെടുത്തി. എന്നാല്‍, അസാധുവായ വോട്ട് ഒഴിവാക്കിയേ ഫലപ്രഖ്യാപനം നടത്തൂവെന്ന നിലപാടില്‍ മേയര്‍ ഉറച്ചുനിന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ പരസ്പരം ഇടിക്കുകയും തൊഴിക്കുകയും തള്ളുകയും ആക്രോശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ചില കൗണ്‍സിലര്‍മാരുടെ വസ്ത്രം കീറിയതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനിടെ കൗണ്‍സിലര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണു.
അതേസമയം മേയര്‍ അസാധുവായി പ്രഖ്യാപിച്ച വോട്ട് സാധുവാണെന്ന് ബിജെപി അവകാശപ്പെട്ടു. ബിജെപി ഗുണ്ടകളുടെ പാര്‍ട്ടിയാണെന്ന് അവര്‍ എംസിഡിയുടെ ഹാളില്‍ രാജ്യത്തിന് കാണിച്ചു കൊടുത്തെന്ന് എഎപി വിമര്‍ശിച്ചു.
എംസിഡിയിലെ 250 കൗണ്‍സിലര്‍മാരില്‍ ചുരുങ്ങിയത് 242 പേര്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയാണ് എത്ര ഫണ്ട്, എന്തൊക്കെ പദ്ധതികള്‍ക്ക് വിനിയോഗിക്കണമെന്ന് നിശ്ചയിക്കുന്നത്. ഏഴ് അംഗങ്ങളാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്.
ആമില്‍ മാലിക്, രാമിന്ദര്‍ കൗര്‍, മോഹിനി ജീന്‍വാല്‍, സരിക ചൗധരി എന്നിവരെയാണ് എഎപി നാമനിര്‍ദേശം ചെയ്തത്. കമല്‍ജീത് സെഹ്റാവത്, പങ്കജ് ലൂത്ര എന്നിവരെയാണ് ബിജെപി രംഗത്തിറക്കിയത്. സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്ത ഗജേന്ദര്‍ സിങ് ദരാലും സ്ഥാനാര്‍ഥിയായിരുന്നു
Councillor collapses at Delhi Civic Centre as clashes break out between AAP, BJP councillors