സമസ്ത മേഖലയിലും അഴിമതി; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

സമസ്ത മേഖലയിലും അഴിമതി; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് സമസ്ത മേഖലകളിലും അഴിമതിയാണെന്ന് സുപ്രീം കോടതി. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.

സാധാരണക്കാര്‍ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ്. അഴിമതി തടയാന്‍ ആരെയെങ്കിലും ഉത്തരവാദികള്‍ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു.

ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ പോയിട്ടുള്ള ആര്‍ക്കും ഈ ദുരനുഭവം ഉണ്ടാകും. രാജ്യം പഴയ മൂല്യങ്ങളിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങിയാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളുവെന്ന്
ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കുറ്റങ്ങള്‍ ചുമത്തപ്പെട്ടാല്‍ ഒരാള്‍ക്ക് ചെറിയ സര്‍ക്കാര്‍ ജോലി പോലും കിട്ടാന്‍ സാധ്യത ഇല്ലെന്നിരിക്കേ തിരെഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കുമെന്നത് പരിശോധിക്കണമെന്ന് ഹര്‍ജിക്കാരനായ അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടു.

രാജ്യത്ത് ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ജോസഫ് പ്രതികരിച്ചു. ഹര്‍ജി വിശദവാദത്തിന് ഏപ്രില്‍ 10 ലേക്ക് മാറ്റി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.