ദുബായ്:ദുബായില്‍ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജിഡിആർഎഫ്എ അവസരമൊരുക്കുന്നു. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്കുള്‍പ്പടെ പരിഹാരമാർഗം തേടി അധികൃതരെ സമീപിക്കാം. ഫെബ്രുവരി 25 മുതല്‍ 27 വരെ ദേര സിറ്റി സെന്‍ററിലാണ് ജിഡിആർഎഫ്എ, എ ഹോംലാന്‍റ് ഫോർ ഓള്‍, ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 മണിവരെയാണ് സേവനം ലഭ്യമാകുക. താമസനിയമങ്ങള്‍ പാലിക്കുന്ന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ക്യാംപെയിന്‍ നടത്തുന്നതെന്ന് ജിഡിആർഎഫ്എ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
വിസയുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് ജിഡിആർഎഫ്എ ഹാപ്പിനസ് ഡിപാർട്മെന്‍റ് ഡയറക്ടർ ലഫ. കേണല്‍ സാലെം ബിന്‍ അലി വീഡിയോയില്‍ വ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞ് ഒരു ദിവസമായവർക്കും പത്ത് വർഷമായവർക്കും ഭയമില്ലാതെ വരാമെന്നാണ് അദ്ദേഹം പറയുന്നത്.
വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭയമില്ലാതെ ജിഡിആർഎഫ്എ അധികൃതരുമായി സംവദിക്കാമെന്നുളള സന്ദേശമാണ് ക്യാംപെയിന്‍ ഉയർത്തുന്നത്. വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാല്‍ പ്രതിദിനം 50 ദിർഹമാണ് പിഴ. മാത്രമല്ല, വിസ റദ്ദാകുന്നതിലേക്കും ഭീമമായ പിഴയിലേക്കും നിയമലംഘനം നയിച്ചേക്കാം. ഇത് ഭയന്ന് പരിഹാരം തേടാന്‍ ഭയക്കുന്നവരോടാണ് എല്ലാത്തിനും പരിഹാരമുണ്ടെന്ന് ജിഡിആർഎഫഎ പറയുന്നത്.