മേഘാലയ, നാഗാലാന്‍ഡ് വോട്ടെടുപ്പ് നാളെ; കനത്ത സുരക്ഷ

മേഘാലയ, നാഗാലാന്‍ഡ് വോട്ടെടുപ്പ് നാളെ; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: മേഘാലയ-നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നാളെ നടക്കും. മേഘാലയയിലും നാഗാലാന്‍ഡിലും ശനിയാഴ്ച വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.

ഇരു സംസ്ഥാനങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഘാലയയില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ 60 നിയമസഭാ സീറ്റുകളില്‍ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി എച്ച് ഡോങ്കുപാര്‍ റോയ് ലിംഗ്‌ദോയുടെ മരണത്തെ തുടര്‍ന്ന് ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സോഹിയോങ് നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കില്ല. 59 നിയമസഭാ മണ്ഡലങ്ങളിലെ 3,419 കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മേഘാലയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. 36 വനിതകള്‍ ഉള്‍പ്പെടെ 369 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

സംസ്ഥാനത്ത് ആകെ 21,61,729 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 10,68,801 ഉം സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 10,92,326 ഉം ആണ്. വികലാംഗ വിഭാഗത്തില്‍ 7478 വോട്ടര്‍മാരും 80 വയസ്സിനു മുകളിലുള്ള 22658 വോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്ത് ആദ്യമായി വോട്ട് ചെയ്യുന്നവരുടെ  എണ്ണം 81,443 ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.