കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയ്‌ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍; പുനപരിശോധന നടത്താന്‍ ദേശീയ നേതൃത്വം

കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയ്‌ക്കെതിരെ എ,  ഐ ഗ്രൂപ്പുകള്‍; പുനപരിശോധന നടത്താന്‍ ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: എഐസിസിയിലേക്ക് കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി സതീശനും സമര്‍പ്പിച്ച നേതാക്കളുടെ പട്ടികയില്‍ പുനപരിശോധനയ്ക്കൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പട്ടികയ്ക്കെതിരെ എ, ഐ വിഭാഗങ്ങള്‍ ആക്ഷേപവുമായി രംഗത്ത് വന്നതോടെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി.

സമവായത്തിലൂടെ പ്രവര്‍ത്തക സമിതി അംഗങ്ങളെ നിശ്ചയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ 60 അംഗ പട്ടികയാണ് ദേശീയ നേതൃത്വത്തിന് അയച്ചിരിക്കുന്നത്. എന്നാല്‍ ഈ എണ്ണം 50 ല്‍ കൂടുതലാവാന്‍ പാടില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

തുടര്‍ന്ന് പത്ത് നേതാക്കളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് മാറ്റിയതോടെ ക്ഷണിക്കപ്പെട്ട് എത്തിയതാണങ്കിലും ഇവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യതയല്ല പരാതി ഉന്നയിക്കുന്നവര്‍ ചോദിക്കുന്നത്. അവരെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ള ആളുകള്‍ ഉണ്ടായിരുന്നെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രശ്നപരിഹാരത്തിന് കേരളത്തില്‍ നിന്നുള്ള നേതാക്കളെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നില്ല. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് താരിഖ് അന്‍വര്‍ നല്‍കുന്ന സൂചന.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.