മദ്യനയക്കേസ്; മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

മദ്യനയക്കേസ്; മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് നാല് വരെയാണ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടത്.

മദ്യനയത്തില്‍ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐ ജഡ്ജി എന്‍.കെ. നാഗ്പാലാണ് ഉത്തരവ് നല്‍കിയത്. മാര്‍ച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണം.

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ള നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എഫ്‌ഐആറില്‍ ഒന്നാം പ്രതി ഉപമുഖ്യമന്ത്രിയാണെന്നും സിബിഐ വ്യക്തമാക്കി.

എന്നാല്‍ നയപരമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഇതിന് ലെഫ്. ഗവര്‍ണറുടെ അനുമതി ലഭിച്ചുവെന്നും സിസോദിയ കോടതിയില്‍ പറഞ്ഞു. സിബിഐ ആഗ്രഹിക്കുന്നത് പറയുന്നില്ല എന്നത് കൊണ്ട് കസ്റ്റഡി ആവശ്യപ്പെടുന്നത് ശരിയല്ല.

സിസോദിയയുടെ അറസ്റ്റിന് പിന്നാലെ ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനായിരുന്നു എഎപി ആഹ്വാനം. എഎപി ആസ്ഥാനത്തിന് മുന്നില്‍ തന്നെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.