മുംബൈയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ചൈനക്കാരിയുടെ ഭര്‍ത്താവായ ഇന്ത്യക്കാരന്‍ പിടിയില്‍

മുംബൈയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ചൈനക്കാരിയുടെ ഭര്‍ത്താവായ ഇന്ത്യക്കാരന്‍ പിടിയില്‍

ഭോപ്പാല്‍: മുംബൈയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈനക്കാരിയുടെ ഭര്‍ത്താവായ ഇന്‍ഡോര്‍ സ്വദേശി കസ്റ്റഡിയില്‍.

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായും വിവിധ ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന സംശയത്തില്‍ സര്‍ഫറാസ് എന്നയാളെയാണ് ഇന്‍ഡോര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിയും മുംബൈ പൊലീസുമാണ് ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്.

മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപം ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സര്‍ഫറാസ് താമസിച്ചിരുന്നത്. സര്‍ഫറാസ് എന്നയാള്‍ മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി എന്‍ഐഎയ്ക്ക് അടുത്തിടെ രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് എന്‍ഐഎയും മുംബൈ് പൊലീസും സര്‍ഫറാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ മധ്യപ്രദേശ് പൊലീസിന് കൈമാറി. വിവിധ ഭാ
ഷകള്‍ സംസാരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാണ് നല്‍കിയത്. ചൈനയിലേയ്ക്ക് യാത്ര നടത്തിയെന്ന് തെളിയിക്കുന്ന ഇമിഗ്രേഷന്‍ സ്റ്റാംപ് പാസ്പോര്‍ട്ടില്‍ ഉണ്ടെന്നും വിവരമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സര്‍ഫറാസിനെ കസ്റ്റഡിയിലെടുക്കുന്നത്.

2005 മുതല്‍ 2018 വരെ സര്‍ഫറാസ് ചൈനയിലാണ് കഴിഞ്ഞിരുന്നത്. കുറച്ചു കാലം ഹോംങ്കോംഗില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ചൈനീസ് സ്ത്രീയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഇവര്‍ വിവാഹമോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.

അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭാര്യ കെട്ടിച്ചമച്ചതാണ് തനിക്കെതിരായുള്ള ആരോപണമെന്ന് സര്‍ഫറാസ് പറയുന്നു. ഭാര്യയുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഭാര്യയുടെ അഭിഭാഷകനുമായി വഴക്കിടേണ്ട സാഹചര്യവുമുണ്ടായി.

ഇതിന്റെ ഭാഗമായി ഭാര്യയും അഭിഭാഷകനും ചേര്‍ന്ന് മെനഞ്ഞെടുത്ത കഥയാണ് ഭീകരാക്രമണം. ഇവരാണ് എന്‍ഐഎയ്ക്ക് വ്യാജ സന്ദേശം അയച്ചതിന് പിന്നിലെന്നും സര്‍ഫറാസ് ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.