രാജ്യത്ത് മൊബൈല്‍ നിരക്ക് വര്‍ധന; തുടക്കമിട്ട് എയര്‍ടെല്‍

രാജ്യത്ത് മൊബൈല്‍ നിരക്ക് വര്‍ധന; തുടക്കമിട്ട് എയര്‍ടെല്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് നിരക്കുകളില്‍ വര്‍ധനവ് വരുന്നു. ഭാരതി എയര്‍ടെല്‍ ആദ്യം വര്‍ധനവ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മറ്റ് നെറ്റ് വര്‍ക്കുകളും നിരക്ക് വര്‍ധനവ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയര്‍ടെല്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വര്‍ധന വരുന്നത്.

എയര്‍ടെല്‍ ജൂണ്‍ മാസത്തോടെ എല്ലാ പ്ലാനുകളിലും മൊബൈല്‍ ഫോണ്‍ കോളുകളുടെയും ഡാറ്റയുടെയും നിരക്കുകള്‍ ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നാണ് ഭാരതി എയര്‍ടെല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞത്. കഴിഞ്ഞ മാസം കമ്പനി എട്ട് സര്‍ക്കിളുകളില്‍ 28 ദിവസത്തെ മിനിമം റീ ചാര്‍ജ്ജ് സേവനപ്ലാനിന്റെ എന്‍ട്രിലെവല്‍ നിരക്ക് വര്‍ധിപ്പിച്ച് 155 രൂപയാക്കി ഉയര്‍ത്തിയിരുന്നു.

കമ്പനിയുടെ ബാലന്‍സ് ഷീറ്റ് തൃപ്തികരമാണെങ്കിലും, താരിഫ് വര്‍ധനവുണ്ടാകേണ്ടതുണ്ട്. ടെലികോം ബിസിനസില്‍, നിലവില്‍ മൂലധനവരുമാനം കുറവാണെന്നും, ഈ വര്‍ഷം താരിഫ് വര്‍ധനവ് പ്രതീക്ഷാമെന്നും മിത്തല്‍ സൂചിപ്പിച്ചു. തിങ്കളാഴ്ച നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നിരക്ക് വര്‍ധനവിനെക്കുറിച്ച് മിത്തല്‍ പറഞ്ഞത്.

അതേസമയം ഭാരതി എയര്‍ടെല്ലിന്റഎ 5 ജി നെറ്റ് വര്‍ക്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലും എയര്‍ടെല്‍ 5 ജി പ്ലസ് ലഭ്യമാണ്. 2024 ഓടെ മുഴുവന്‍ നഗരങ്ങളിലും, ഗ്രാമങ്ങളിലും 5 ജി സേവനങ്ങള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 5 ജി സേവനങ്ങള്‍ തുടങ്ങി ഒരു മാസത്തിനുള്ളില്‍ 10 ലക്ഷം ഉപഭോക്താക്കള നേടിയെന്നും എയര്‍ടെല്‍ അവകാശപ്പെടുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.