എഞ്ചിനില്‍ പുക: ചിറ്റഗോംഗില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള സലാം എയര്‍ വിമാനം നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

എഞ്ചിനില്‍ പുക: ചിറ്റഗോംഗില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള സലാം എയര്‍ വിമാനം നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

മുംബൈ: എഞ്ചിനില്‍ നിന്ന് പുക വരുന്നതിനെ തുടര്‍ന്ന് സലാം എയര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ രാത്രി ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്ന് മസ്‌കറ്റിലേക്ക് പോയ സലാം എയര്‍ വിമാനമാണ് എഞ്ചിനില്‍ പുക കണ്ടതോടെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്.

ബംഗ്ലാദേശില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ 200 ഓളം യാത്രക്കാരും ഏഴ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എഞ്ചിനില്‍ നിന്ന് പുക വരുന്നത് പൈലറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സലാം എയര്‍ വിമാനം ഇന്നലെ രാത്രി നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തില്‍ 200 ഓളം യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം ഫെബ്രുവരി 27 ന് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കിയിരുന്നു. സൂറത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തിരമായി അഹമ്മദാബാദ് വിമാനത്താളത്തില്‍ ലാന്‍ഡ് ചെയ്യ്തത്. പ്രാഥമിക പരിശോധനയില്‍ വിമാനത്തിന്റെ എഞ്ചിന്റെ ഫാന്‍ ബ്ലേഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. രണ്ടാം എഞ്ചിന്റെ ഫാന്‍ ബ്ലേഡുകള്‍ക്കാണ് ക്ഷതമേറ്റിരുന്നത്. ആളപായമുണ്ടായിരുന്നില്ല.

നേരത്തെ കോഴിക്കോട് നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അടിയന്തിര ലാന്‍ഡിംഗ്. തകരാര്‍ പരിഹരിച്ച ശേഷം വിമാനം ദമാമിലേക്ക് തിരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.