ത്രികോണ പോരില്‍ നേട്ടം കൊയ്ത് തിപ്രമോത; ത്രിപുരയില്‍ ബിജെപിക്കും ക്ഷീണം

ത്രികോണ പോരില്‍ നേട്ടം കൊയ്ത് തിപ്രമോത; ത്രിപുരയില്‍ ബിജെപിക്കും ക്ഷീണം

അഗര്‍ത്തല: ത്രികോണ പോര് നടന്ന ത്രിപുരയില്‍ നേട്ടം കൊയ്ത് തിപ്രമോത. ബിജെപി അധികാരത്തിലെത്തിയെങ്കിലും ഇരുപക്ഷത്തെയും വോട്ട് ചോര്‍ത്തിയെടുക്കുന്നതില്‍ തിപ്രമോത വിജയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പില്‍ കൂടുതല്‍ തിരിച്ചടിയേറ്റത് സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനാണ്. ഗോത്ര വര്‍ഗ മേഖലകളിലെ സീറ്റുകള്‍ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാല്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ഉള്‍പ്പോരും സംസ്ഥാനത്ത് മറികടക്കാന്‍ ബിജെപിക്കായി.

ഗോത്ര മേഖലകളിലെ തിപ്ര മോത പാര്‍ട്ടിയുടെ ഉദയം വന്‍ വിജയം നേടുന്നതില്‍ നിന്ന് ബിജെപിയെ തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ നേടിയ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്റ്റി ഇത്തവണ ഒറ്റ സീറ്റില്‍ ഒതുങ്ങി.

എന്നാല്‍ പ്രതിപക്ഷ വോട്ടുകള്‍ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളില്‍ സിപിഎം സഖ്യത്തിന്റെ പരാജയത്തിന് ഇടയാക്കി.

കഴിഞ്ഞ തവണ 16 സീറ്റില്‍ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും കൂടി ചേര്‍ന്ന് 33 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളു. 2018 ല്‍ 41 ശതമാനം വോട്ട് നേടിയ ബിജെപി 39 ശതമാനം വോട്ട് നേടി ഏതാണ്ട് സ്വാധീനം നിലനിര്‍ത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.