'പശുവിനെ കൊല്ലുന്നവര്‍ നരകത്തില്‍ വെന്തുരുകും'; രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

'പശുവിനെ കൊല്ലുന്നവര്‍ നരകത്തില്‍ വെന്തുരുകും'; രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ലക്നൗ: രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. രാജ്യത്ത് ഗോവധം നിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്നും പശുവിനെ സംരക്ഷിത ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നുമാണ് കോടതിയുടെ ആവശ്യം.

ജസ്റ്റിസ് ഷമീം അഹമ്മദിന്റെ ബെഞ്ചാണ് ഗോവധം, പശുക്കടത്ത് എന്നിവ ആരോപിച്ച് മൊഹമ്മദ് അബ്ദുള്‍ ഖാലിദ് എന്നയാള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് നിരീക്ഷണം നടത്തിയത്.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നിരിക്കെ എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്. ഹിന്ദുമതപ്രകാരം പശു ദൈവീകവും പ്രകൃതിദത്തവുമായ നന്മയുടെ പ്രതിനിധിയാണ്. അതിനാല്‍ പശുവിനെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പശുവിനെ കൊല്ലുകയോ കൊല്ലാന്‍ അനുവദിക്കുകയോ ചെയ്യുന്നവര്‍ ശരീരത്തില്‍ രോമം ഉള്ളിടത്തോളം കാലം നരകത്തില്‍ വെന്തുരുകും.

ഹര്‍ജിക്കാരന്‍ ഒരു കുറ്റവും ചെയ്തില്ലെന്ന് പറയാനാകില്ല. പുരോഹിതന്മാര്‍ക്കും പശുക്കള്‍ക്കും ബ്രഹ്മാവ് ഒരേസമയത്താണ് ജീവന്‍ നല്‍കിയത്. പുരോഹിതന്മാര്‍ മതപാരായണം നടത്തുമ്പോള്‍ മതാചാരങ്ങള്‍ക്ക് വഴിപാടായി നല്‍കുന്നതിന് പശുക്കള്‍ക്ക് നെയ്യ് നല്‍കാനാകുന്നു. ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ മൃഗമാണ് പശു എന്നും കോടതി നിരീക്ഷിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.