ദക്ഷിണേന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം സജീവമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്; കേരളത്തിലടക്കം കൂടുതല്‍ പരിശോധനയ്ക്ക് സുരക്ഷാ ഏജന്‍സികള്‍

ദക്ഷിണേന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം സജീവമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്; കേരളത്തിലടക്കം കൂടുതല്‍ പരിശോധനയ്ക്ക് സുരക്ഷാ ഏജന്‍സികള്‍

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്.

ദക്ഷിണേഷ്യയിലും മധ്യേഷ്യയിലും ഐ.എസിന്റെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രസിദ്ധീകരണമായ 'വോയ്‌സ് ഓഫ് ഖുറാസാന്‍'എന്ന മാസികയിലൂടെയാണ് ഭീകര സംഘടന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

'വോയ്‌സ് ഓഫ് ഖുറാസന്റെ' 68 പേജുള്ള മാസികയിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരിലും മംഗളുരുവിലും നടന്ന രണ്ട് സ്ഫോടനങ്ങളില്‍ തങ്ങളുടെ പങ്കിനെ കുറിച്ചും മാസികയില്‍ പ്രതിപാദിക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 23 ന് കോയമ്പത്തൂരില്‍ നടന്ന കാര്‍ സ്ഫോടനവും നവംബര്‍ 19 ന് മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ പ്രഷര്‍ കുക്കര്‍ സ്ഫോടനവും നടത്തിയത് തങ്ങളുമായി ബന്ധമുള്ളവരാണെന്ന് മാസികയില്‍ ഐ.എസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ മാസികയില്‍ മംഗലാപുരത്തിന് പകരം ബാംഗ്ലൂര്‍ എന്നാണ് പറയുന്നത്.

അതേസമയം ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഭീകരര്‍ സജീവമായുള്ളതെന്ന് പറയുന്നില്ല. കേരളത്തിലടക്കം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സജീവ പ്രവര്‍ത്തനം നടത്തുന്നതായിട്ടാണ് സുരക്ഷാ ഏജന്‍സികള്‍ കണക്കാക്കുന്നത്. ഐ.എസിന്റെ പുതിയ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്‌ക്കൊരുങ്ങുകയാണ് എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവര്‍ക്കായി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 60 ലധികം സ്ഥലങ്ങളില്‍ രണ്ടാഴ്ച മുന്‍പാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് 'വോയ്‌സ് ഓഫ് ഖുറാസന്‍' മാസികയിലൂടെ ഐ.എസ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.