ഉഷ്ണകാലത്തെ ചെറുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം; മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം

ഉഷ്ണകാലത്തെ ചെറുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം; മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഉഷ്ണകാലത്തെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ താപനിലയില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടാകുന്നതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്.

സാധാരണക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ദുരന്തനിവാരണ സേനാംഗങ്ങള്‍ക്കുമുള്ള ബോധവത്കരണ സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തെ നേരിടാന്‍ രാജ്യത്തെ എല്ലാ ആശുപത്രികളും സുസജ്ജമായിരിക്കണമെന്നും ഫയര്‍ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിനോട് ഓരോ ദിവസത്തേയും കാലാവസ്ഥാ പ്രവചനം തയ്യാറാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാട്ടുതീ നേരിടുന്നതിനുള്ള നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഉയര്‍ന്ന താപനിലയെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ പ്രത്യേകം ക്ലാസുകള്‍ നല്‍കണം.

ചൂട് കാലാവസ്ഥയില്‍ ചെയ്യാവുന്നതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച്, സാധ്യമായ എല്ലാ രീതികളിലും അവബോധം നല്‍കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പരസ്യങ്ങളും ലഘുലേഖകളും തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

കന്നുകാലിത്തീറ്റ, അണക്കെട്ടുകളിലെ ജലത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കണം. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വെക്കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ, കുടുംബക്ഷേമ സെക്രട്ടറിമാര്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.