ഇന്ത്യ-അമേരിക്ക സഹകരണം ബഹിരാകാശത്തും; ഐ.എസ്.ആര്‍.ഒയും നാസയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി

ഇന്ത്യ-അമേരിക്ക  സഹകരണം ബഹിരാകാശത്തും; ഐ.എസ്.ആര്‍.ഒയും നാസയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി

ബംഗളൂരു: വ്യോമയാന-ബഹിരാകാശ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു. ഇതിന്റെ ഭാഗമായി നാസയും ഐ.എസ്.ആര്‍.ഒയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി.

ഐ.എസ്.ആര്‍.ഒ, നാസ എന്നീ ബഹിരാകാശ ഏജന്‍സികള്‍ സംയുക്തമായി വികസിപ്പിച്ച സിന്തറ്റിക് അപ്പറേച്ചര്‍ സാറ്റ്ലൈറ്റാണ് സി-7 ചരക്കു വിമാനത്തില്‍ ബംഗളൂരുവില്‍ പറന്നിറങ്ങിയത്. ഭൂമിയിലെ വിവിധ പ്രകൃതി പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാനായി തയ്യാറാക്കിയ ഉപഗ്രഹമാണിത്.

ഭൂകമ്പം, അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍, സമുദ്രനിരപ്പ് ഉയരല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഭൂമിയിലെ ആവാസ വ്യവസ്ഥ, ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹത്തിന് സാധിക്കും. മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യത പഠിക്കാനും ഹിമാലയന്‍ പര്‍വ്വതങ്ങള്‍ നിരീക്ഷിക്കാനുമാണ് ഐ.എസ്.ആര്‍.ഒ ഈ ഉപഗ്രഹത്തെ ഉപയോഗിക്കുക.

ഒരു എസ്.യു.വി കാറിന്റെ വലിപ്പമുള്ള ഉപഗ്രഹത്തിന് 2,800 കിലോഗ്രാമാണ് ഭാരം. 2024 ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കാനാണ് പദ്ധതി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.