അദാനി വിഷയത്തില്‍ തെറ്റിധാരണ പരത്തി; രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കാന്‍ ബി.ജെ.പി

അദാനി വിഷയത്തില്‍ തെറ്റിധാരണ പരത്തി; രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കാന്‍ ബി.ജെ.പി

ന്യൂഡല്‍ഹി: അദാനി വിവാദത്തില്‍ സഭയെ തെറ്റിധരിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കി ബി.ജെ.പി. തിങ്കളാഴ്ച്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ആവശ്യം ശക്തമാക്കാനാണ് തീരുമാനം. സഭയെ തെറ്റിധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിക്ക് മുന്‍പിലും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. 

പ്രധാനമന്ത്രിയുമായി അദാനിയെ ബന്ധപ്പെടുത്തി നടത്തിയ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന വിശദീകരണം മാത്രമാണ് രാഹുല്‍ ഗാന്ധി അവകാശ സമിതിക്ക് മുന്‍പാകെ നല്‍കിയിരിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാതെ സഭയെ തെറ്റിധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക് സഭാംഗത്വം റദ്ദാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നത്. 

പ്രസംഗം രേഖകളില്‍ നിന്ന് മാറ്റിയെങ്കിലും രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ഇത് ലഭ്യമാക്കിയിരിക്കുന്നത് ഗുരുതര കുറ്റമാണെന്നും പരാതിക്കാരനായ നിഷികാന്ത് ദുബൈ സമിതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങലളടക്കം പരിശോധിച്ചാകും രാഹുലിനെ വിളിച്ച് വരുത്തണോ അതോ നടപടിയിലേക്ക് നീങ്ങണോയെന്ന കാര്യത്തില്‍ സമിതി തീരുമാനമെടുക്കുക. 

ലോക് സഭാംഗത്വം റദ്ദാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ സമിതിയിലെ കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ എതിര്‍ത്തിരുന്നു. ഈ വിഷയം തന്നെ നാളെ തുടങ്ങുന്ന സമ്മേളനത്തില്‍ ആയുധമാക്കാനാണ് ബി.ജെ.പിയുടെ നീക്കം. അദാനി വിവാദത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ രാവിലെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.