കർഷക സമരത്തിന് ആഗോള പിന്തുണയേറുന്നു; യു.കെ വിദേശകാര്യ സെക്രട്ടറിക്ക് 36 എംപിമാരുടെ കത്ത്

കർഷക സമരത്തിന് ആഗോള പിന്തുണയേറുന്നു; യു.കെ വിദേശകാര്യ സെക്രട്ടറിക്ക് 36 എംപിമാരുടെ കത്ത്

ലണ്ടന്‍: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് ആഗോള പിന്തുണയേറുന്നു.  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷക സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പാര്‍ലമെന്റിലെ 36 എംപിമാര്‍ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയുമായി ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് എംപിമാര്‍ യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റോബിന് കത്തയച്ചു. ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജനായ പ്രതിനിധി തന്‍മന്‍ ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കത്തയച്ചത്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സഹായിക്കുന്ന നിയമം എടുത്തുമാറ്റുന്ന കാര്യത്തില്‍ ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇന്ത്യന്‍ സര്‍ക്കാരുമായി പഞ്ചാബിലും പുറത്തുമുള്ള സിഖ് കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കണമെന്നും റോബിനയച്ച കത്തില്‍ തന്‍മന്‍ ജിത്ത് ആവശ്യപ്പെട്ടു.

നിയമം എങ്ങിനെയാണ് കര്‍ഷകരെ ബാധിക്കുന്നതെന്ന് വ്യക്തമാക്കി എംപിമാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും കത്തെഴുതിയ കാര്യം ഈ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയിലെ ബ്രിട്ടീഷ് സിഖുകാരുടെ ഒരു വെര്‍ച്വല്‍ യോഗവും കഴിഞ്ഞയാഴ്ച തന്‍മന്‍ ജിത് സിംഗ് വിളിച്ചിരുന്നു. യോഗത്തില്‍ 14 എംപിമാര്‍ പങ്കെടുക്കുകയും ചെയ്തു.

തലസ്ഥാനത്ത് തുടരുന്ന കര്‍ഷകരുടെ സമരം ഒരാഴ്ച പിന്നിട്ടതോടെ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്രം ഇന്ന് വീണ്ടും ചര്‍ച്ച നടത്താനിരിക്കെ ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.