ബിഷപ്പ് ആൽദോ ബെറാഡി വടക്കൻ അറേബ്യയുടെ വികാർ അപ്പസ്തോലിക്കായി അഭിഷിക്തനായി

ബിഷപ്പ് ആൽദോ ബെറാഡി വടക്കൻ അറേബ്യയുടെ വികാർ അപ്പസ്തോലിക്കായി അഭിഷിക്തനായി

മനാമ: വടക്കൻ അറേബ്യയുടെ വികാർ അപ്പസ്തോലിക് ആയി നിയമിതനായ ബിഷപ്പ് ആൽദോ ബെറാഡിയുടെ മെത്രാഭിഷേകർമ്മം ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹ്റിനിലെ അവാലിയിലുള്ള പരിശുദ്ധ അറേബ്യ മാതാവിൻ്റെ കത്തീഡ്രലിൽ വച്ച് നടന്നു.

വടക്കൻ അറേബ്യയുടെ ബിഷപ്പായിരുന്ന കമിലോ ബാലിൻ 2020 ഏപ്രിൽ 20 ന് കാലം ചെയ്തതിനു ശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയായി ഫ്രാൻസീസ് മാർപാപ്പാ ജനുവരി 28 നാണ് ബിഷപ്പ് ആൽദോയെ വടക്കൻ അറേബ്യയുടെ വികാർ അപ്പസ്തോലിക് ആയി നിയമിച്ചത്.
ശനിയാഴ്ച രാവിലെ ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള തിരുസംഘത്തിൻ്റെ പ്രീഫെറ്റ് കാർഡിനൽ മിഗുൽ ഏയ്ഞ്ചൽ അയുസോ ഗുയിക്സോറ്റ് മുഖ്യകാർമ്മികത്വം വഹിച്ചു. വത്തിക്കാൻ ന്യൂൺഷോ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജെൻ്റ്, സ്ഥാനമൊഴിഞ്ഞ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ എന്നിവർ സഹകാർമ്മികരായിരുന്നു. വിവിധ സഭാ മേലധ്യക്ഷന്മാർ, അംബാസിഡർമാർ, ഗവർണ്മെന്റ് ഓഫീഷ്യൽസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . നവംബറിലെ മാർപ്പാപ്പയുടെ സന്ദർശനത്തിന് ശേഷം വീണ്ടും ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബഹ്റൈനിലെ കത്തോലിക്കാ സമൂഹം.

1963 സെപ്റ്റബർ 30 ന് ഫ്രാൻസിൽ ജനിച്ച ബിഷപ്പ് ആൽദോ ഇരുപത്തിമൂന്നാമത്തെ വയസിൽ ട്രിനിറ്റേറിയൻ സന്യാസസമൂഹത്തിൽ ചേർന്നു. 1991 ജൂലൈ 20ന് തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 1992 ൽ മോറൽ തിയോളജിയിൽ ലൈസൻസിയേറ്റ് നേടിയതിനു ശേഷം 1998 വരെ ഫ്രാൻസിലെ സെർഫോയിഡിലുള്ള സ്പിരിച്ചുവൽ സെൻ്ററിൻ്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു.2000 മുതൽ 2006 വരെ സുഡാനി അഭയാർത്ഥികൾക്ക് അഭയം നൽകിയ ഈജിപ്തിലെ കെയ്റോയിൽ സേവനം ചെയ്തു.2007 മുതൽ 2010 വരെ നോർത്തേൺ അറേബ്യായിലെ അപ്പസ്തോലിക് വികാരിയേറ്റിൻ്റെ കീഴിലുള്ള മനാമയിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ സേവനം ചെയ്തിട്ടുണ്ട്.

പീന്നീട് 2019 മുതൽ തൻ്റെ സന്യാസമൂഹത്തിൻ്റെ ഉന്നത പദവിയിൽ സേവനം അനുഷ്ഠിച്ചിരിക്കവേയാണ് പരിശുദ്ധ പിതാവ് ബിഷപ്പ്. ആൽദോയെ നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാർ ആയി നിയമിക്കുന്നത്..

"അവൻ പറഞ്ഞതുപോലെ അവൻ ഉയിർത്തെഴുന്നേറ്റു" വി.മത്തായി 28: 6 എന്ന തിരുവചനമാണ് നിയുക്ത ബിഷപ്പ് ആപ്തവാക്യമായി സ്ഥീകരിച്ചിരിക്കുന്നത്


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.