വാതുവെപ്പ്; ഫിന്‍ടെക് കമ്പനിയ്ക്കെതിരെ ഇഡി; 150 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

വാതുവെപ്പ്; ഫിന്‍ടെക് കമ്പനിയ്ക്കെതിരെ ഇഡി; 150 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: അനധികൃത വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട ഫിന്‍ടെക് കമ്പനിയില്‍ തിരച്ചില്‍ നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം (പിഎംഎല്‍എ) 150 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ചൂതാട്ടം നടത്തുന്ന വ്യക്തികളില്‍ നിന്ന് ലഭിച്ച പണം സൂക്ഷിക്കുന്നതിനാണ് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് ഇഡി അറിയിച്ചു. അഹമ്മദാബാദിലെ ഡിസിബി പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.

പ്രതികള്‍ പ്രശസ്ത ഗായകനായ ആകാശ് ഓജയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. ആധാര്‍-പാന്‍കാര്‍ഡ് രേഖകള്‍ സമര്‍പ്പിച്ചാണ് അക്കൗണ്ട് ആരംഭിച്ചത്. അക്കൗണ്ട് തുറന്നതിന് ശേഷം 5,000 രൂപയുടെ ഇടപാട് ഇതിലൂടെ നടത്തി. ശേഷം ഈ അക്കൗണ്ടുകളിലൂടെ 170.70 കോടി രൂപയുടെ വാതുവെപ്പ് നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.

അന്വേഷണത്തില്‍ പ്രതികള്‍ ഒരു ആശയ വിനിമയ പ്ലാറ്റ്ഫോം വഴിയാണ് വാതുവെപ്പിനുള്ള ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും കൈമാറുന്നതെന്ന് കണ്ടെത്തി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ റമ്മി, ആന്ദര്‍ ബഹാര്‍, പോക്കര്‍ എന്നിങ്ങനെ നിരവധി ഊഹക്കച്ചവട ഗെയിമുകള്‍ക്കും ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ തത്സമയ മത്സരങ്ങള്‍ക്കുള്ള വാതുവെയ്പ്പിനും വേദിയൊരുക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇഡിയുടെ നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.