പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തിയത്.

ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. നേരത്തെ സെന്‍ട്രല്‍ വിസ്ത നിര്‍മാണവും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.

രാജ്യത്തിന്റെ പവര്‍ കോറിഡോറായ സെന്‍ട്രല്‍ വിസ്തയുടെ പുനര്‍വികസനത്തിന്റെ ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു.

2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനുള്ള മഹത്തായ ഭരണഘടനാ ഹാള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയകള്‍, വിശാലമായ പാര്‍ക്കിങ് സ്ഥലം എന്നിവയും ഉണ്ടാകും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.