ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടല്‍; പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രിം കോടതി ബുധനാഴ്ച്ച പരിഗണിക്കും

ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടല്‍; പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രിം കോടതി ബുധനാഴ്ച്ച പരിഗണിക്കും

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും. കോണ്‍ഗ്രസ് അടക്കമുള്ള 14 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.

ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പാര്‍ദിവാല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടിരുന്നു. 

മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ എടുത്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്നും എന്നാല്‍ ശിക്ഷിക്കപ്പെട്ടത് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്നും അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് പുറമെ ഡിഎംകെ, ആര്‍ജെഡി, ബിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, എന്‍സിപി, ശിവസേന, ജെഎംഎം, ജെഡിയു, സിപിഎം, സിപിഐ, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.