ദുബായ്:എമിറേറ്റിലെ ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. മലയാളികള്‍ ഉള്‍പ്പടെ നിരവധി കുട്ടികളാണ് ഇന്ന് ആദ്യമായി സ്കൂളുകളിലേക്ക് എത്തുന്നത്. അബുദബിയിലെയും ഷാർജയിലെയും വിദ്യാലയങ്ങളില്‍ ഏപ്രില്‍ 10 നാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. സെപ്റ്റംബറില്‍ പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ദുബായ് എമിറേറ്റിലെ സ്കൂളുകളിലും ഏപ്രില്‍ 10 നാണ് ക്ലാസുകള്‍ ആരംഭിക്കുക.
സ്കൂള്‍ ഫീസ് വർദ്ധിപ്പിക്കാന്‍ ദുബായിലെയും ഷാർജയിലെയും വിദ്യാഭ്യാസമന്ത്രാലയം അനുമതി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഈ അധ്യയന വർഷത്തില്‍ ഫീസ് വർദ്ധിക്കുമെന്ന് ഉറപ്പായി. കോവിഡ് സാഹചര്യത്തില്‍ ദുബായില്‍ ഫീസ് വർദ്ധിപ്പിക്കുന്നത് രണ്ട് വർഷമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ദുബായിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഫീസ് വർദ്ധിപ്പിക്കുന്നില്ലെന്ന് ഇതിനകം അറിയിച്ചുകഴിഞ്ഞു. ദുബായില്‍ മൂന്ന് ശതമാനവും ഷാർജയില്‍ അഞ്ച് ശതമാനവുമാണ് ഫീസ് വർദ്ധിപ്പിക്കാന്‍ അനുമതി.
വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ പരിശോധനയില്‍ ഉന്നത നിലവാരം പുലർത്തിയ വിദ്യാലയങ്ങള്‍ക്കാണ് ഫീസ് വർദ്ധനയ്ക്ക് അനുമതി നല്‍കിയിട്ടുളളത്. നിലവാരമനുസരിച്ച് സ്കൂളുകള്‍ക്ക് ഗ്രേഡിംഗ് നല്‍കിയിട്ടുണ്ട്. കുറഞ്ഞ ഗ്രേഡിംഗ് ലഭിച്ച സ്കൂളുകള്‍ക്ക് ഫീസ് വർദ്ധിപ്പിക്കാന്‍ അനുമതിയില്ല.