സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടില്ല; നോട്ടീസ് പിൻവലിച്ചതായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടില്ല; നോട്ടീസ് പിൻവലിച്ചതായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: സ്വ‌ർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കേന്ദ്രസർക്കാർ. സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ സ്വപ്ന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. 

നോട്ടീസ് പിൻവലിച്ച കാര്യം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ ഏഴുദിവസത്തിനകം അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശം നൽകി.

കള്ളക്കടത്ത്,​ വിദേശ നാണ്യ തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സ്വപ്നയുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നടപടി ആരംഭിച്ചത്. 

എന്നാൽ തനിക്കെതിരെ കോഫെപോസ പ്രകാരമുള്ള നടപടികൾ റദ്ദാക്കിയതിനാൽ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര അഥോറിറ്റിക്ക് അധികാരമില്ലെന്ന് കാണിച്ച് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കേന്ദ്രം അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.