പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി ചെന്നൈയിൽ; മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പുസ്തകം നൽകി സ്വീകരിച്ചു: തെലങ്കാനയിൽ മുഖ്യമന്ത്രി വിട്ടുനിന്നു

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി ചെന്നൈയിൽ; മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പുസ്തകം നൽകി സ്വീകരിച്ചു: തെലങ്കാനയിൽ മുഖ്യമന്ത്രി വിട്ടുനിന്നു

ചെന്നൈ: കോൺഗ്രസിന്റെയും ദ്രാവിഡ സംഘടനകളുടെയും വ്യാപക പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ്നാട്ടിൽ. തെലങ്കാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ചെന്നൈയിലെത്തിയ എത്തിയ മോഡിയെ വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. എ.രാമസ്വാമി എഴുതിയ മഹാത്മാ ഗാന്ധിയുടെ തമിഴ്നാട്ടിലെ യാത്രകൾ എന്ന പുസ്തകം നൽകിയാണ് സ്റ്റാലിൻ മോഡിയെ സ്വീകരിച്ചത്. 

ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ അന്താരാഷ്ട്ര ടെർമിനൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 2.20 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ടെർമിനൽ 1260 കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്. തുടർന്ന് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിനുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. രാമകൃഷ്ണ മഠത്തിന്‍റെ 125 ആം വാർഷികാഘോഷ പരിപാടിയിലും മോദി പങ്കെടുത്തു. 

വിമാനത്താവളത്തിൽ നിന്ന് ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം ബിജെപി, അണ്ണാ ഡിഎംകെ പ്രവർത്തകർ മോദിക്ക് അഭിവാദ്യങ്ങളുമായി ആഘോഷപൂർവം കാത്തുനിന്നിരുന്നു. അതിനിടെ കോൺഗ്രസിന്‍റേയും ദ്രാവിഡ സംഘടനകളുടേയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും മോദിയുടെ സന്ദർശനത്തിന് എതിരെ നടന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷക്കായി 22000 പൊലീസുകാരെയാണ് ചെന്നൈ നഗരത്തിൽ വിന്ന്യസിച്ചത്. മോഡിയുടെ ദക്ഷിണേന്ത്യൻ പര്യടനം നാളെയും തുടരും.

അതേസമയം ഹൈദരാബാദിൽ മോഡി പങ്കെടുത്ത ചടങ്ങിൽ തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വിട്ടുനിന്നു. വന്ദേഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടന ചടങ്ങിലാണ് കെസിആർ പങ്കെടുക്കാതിരുന്നത്.

വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനും മുഖ്യമന്ത്രി എത്തിയില്ല. കഴിഞ്ഞ 14 മാസത്തിനിടെ ഇതു അഞ്ചാം തവണയാണ് മോഡി പങ്കെടുത്ത പരിപാടികളിൽ നിന്ന് കെസിആർ വിട്ടുനിൽക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.