ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ആർഎസ്എസ് നേതാക്കൾ നൽകിയ മാനനഷ്ടക്കേസുകൾ കോടതികൾ ഇന്ന് പരിഗണിക്കും. പട്ന, ഹരിദ്വാർ കോടതികളാണ് കേസ് പരിഗണിക്കുന്നത്. രണ്ട് കേസിലും രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകില്ല എന്നാണ് വിവരം.
എല്ലാ കളളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് പട്ന കോടതിയിൽ മാനനഷ്ടക്കേസ്. രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയാണ് പരാതിക്കാരൻ. കേസിൽ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി രാഹുൽ ഇന്ന് കോടതിയിൽ ഹാജരാകില്ല.
ഇതേ കേസിലെ സൂറത്ത് കോടതി വിധിയാണ് രാഹുലിനെ ലോക്സഭാംഗത്വത്തിൽ നിന്ന് ഒഴിവാക്കിയത്. ബിജെപി നേതാവും എംഎൽഎയുമായ പൂർണേഷ് മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സൂറത്ത് കോടതിയുടെ വിധി. രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവു ശിക്ഷ കോടതി വിധിച്ചിരുന്നു. വിധിക്കെതിരെ രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
ആർഎസ്എസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരാണെന്ന പരാമർശത്തിലാണ് ഹരിദ്വാർ കോടതിയിൽ രാഹുലിനെതിരെ മാനനഷ്ടക്കേസ്. ആർഎസ്എസ് പ്രവർത്തകൻ കമൽ ഭണ്ഡോരിയാണ് പരാതിക്കാരൻ. ജനുവരിയിൽ താൻ അയച്ച വക്കീൽ നോട്ടീസിൽ രാഹുൽ പ്രതികരിച്ചില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.