ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൾ കലാം ആസാദിനെക്കുറിച്ചുള്ള പരാമർശങ്ങൾ പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്ത് എൻസിഇആർടി. 11-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ 'ഭരണഘടന- എന്തുകൊണ്ട്, എങ്ങനെ' എന്ന അധ്യായത്തിൽ നിന്നാണ് പ്രസ്തുത ഭാഗം നീക്കം ചെയ്തിരിക്കുന്നത്.
പകരം 'ജവഹർലാൽ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, ബി ആർ അംബേദ്കർ എന്നിവർ ഭരണഘടനാ അസംബ്ലി കമ്മിറ്റികളുടെ അധ്യക്ഷന്മാരായിരുന്നു' എന്നാണ് പുതുക്കിയ വരിയിൽ പറയുന്നത്. ജമ്മു കശ്മീരിനെക്കുറിച്ചുളള ചില പരാമർശങ്ങളും അതേ പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പാഠഭാഗത്ത് നിന്നും മുഗൾ രാജവംശത്തെ കുറിച്ചുള്ള ഭാഗങ്ങളും ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മൗലാന അബുൾ കലാം ആസാദിനെക്കുറിച്ചുളള പാഠഭാഗങ്ങളും നീക്കം ചെയ്തിരിക്കുന്നത്.
പാഠ ഭാഗങ്ങൾ ഒഴിവാക്കിയതിൽ വിശദീകരണവുമായി എൻസിഇആർടി രംഗത്തെത്തിയിരുന്നു. പാഠ ഭാഗങ്ങൾ മാറ്റിയതിന്റെ പിന്നിൽ ദുരുദ്ദേശമൊന്നുമില്ലെന്നും സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായുളള നടപടിയാണെന്നുമാണ് എൻസിഇആർടിയുടെ വാദം.