ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായി. വെള്ളിയാഴ്ച്ചയാണ് ഹാജരാവണമെന്ന് കാണിച്ച് കെജരിവാളിന് സിബിഐ നോട്ടീസ് നല്‍കിയത്. കേസില്‍ സാക്ഷിയായിട്ടാണ് അദ്ദേഹത്തെ വിളിപ്പിച്ചത്.
മനീഷ് സിസോദിയയെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും അതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാനാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയതെന്നുമാണ് സിബിഐയുടെ വിശദീകരണം.
സിബിഐ ആസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാറിലാണ് കെജരിവാള്‍ വന്നിറങ്ങിയത്. ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തടയാനായിട്ടായിരുന്നു ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.
ഇതേ കേസിൽ കഴിഞ്ഞ ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്യപ്പെട്ട മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.