പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് മിന്നലല്ല, ഭീകരാക്രമണമെന്ന് സ്ഥിരീകരണം; ജീവന്‍ നഷ്ടമായത് അഞ്ച് ജവാന്മാര്‍ക്ക്

പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് മിന്നലല്ല, ഭീകരാക്രമണമെന്ന് സ്ഥിരീകരണം; ജീവന്‍ നഷ്ടമായത്  അഞ്ച് ജവാന്മാര്‍ക്ക്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സൈന്യം സ്ഥിരീകരിച്ചു. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിലാണ് ട്രക്കിന് തീപിടിച്ചത്. ട്രക്കില്‍ മിന്നലേറ്റാണ് തീപിടിച്ചത് എന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍.

ഇന്നലെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും.


ഹവീല്‍ദാര്‍ മന്‍ദീപ് സിംഗ്, നായിക് ദേബാശിഷ് ബസ്വാള്‍, നായിക് കുല്‍ വന്ത് സിംഗ്, ഹര്‍കൃഷന്‍ സിംഗ്, സേവക് സിംഗ് എന്നീ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

ബിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നത് മുതലെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് സൈന്യം ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.