ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയേക്കും

ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി  പ്രധാനമന്ത്രി ചര്‍ച്ച നടത്തിയേക്കും

തിരുവനന്തപുരം: വിവിധ ക്രൈസ്തവ സഭാ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചയ്ക്ക് തയ്യാറായേക്കും. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന് ക്രൈസ്തവ സഭകള്‍ക്ക് നല്‍കുന്ന കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരം തൈക്കാട് അഥിതി മന്ദിരത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിന് കേന്ദ്രം നല്‍കി വരുന്ന വിഹിതം കുറഞ്ഞതായി മാര്‍ ജോര്‍ജ് ആലഞ്ചേരി നേരത്തേ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഒരു വിഭാഗത്തിന് 80 ശതമാനം നല്‍കുമ്പോള്‍ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ക്കുള്ള വിഹിതം 20 ശതമാനമായി കുറഞ്ഞ കാര്യം കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു. ഇതില്‍ അനീതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കുള്ള വിഷമതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ക്രൈസ്തവ സഭകളിലെ പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തില്‍ പെടുന്നതിനെക്കുറിച്ചും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശങ്ക അറിയിച്ചെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.