ന്യൂഡൽഹി: അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും കൂടുതൽ മിസൈലുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. നാവിക സേനയെ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി അമേരിക്കൻ ഹർപൂൺ മിസൈലുകളും റഷ്യൻ ക്ലബ് മിസൈലുകളുമാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. 1400 കോടി രൂപയുടെ കരാർ സർക്കാരിൻറെ പരിഗണനയിൽ ആണെന്നും കരാർ ഉടൻ നടപ്പിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
20 ഓളം ക്ലബ് മിസൈലുകളും ഹർപൂൺ മിസൈലുകളുമാണ് ഇന്ത്യയിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. ബോയിങ് കമ്പനി നിർമ്മിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ ഹർപൂൺ മിസൈലുകൾക്കൊപ്പം ഹർപൂൺ ജോയിന്‌റ് കോമൺ ടെസ്റ്റ് കിറ്റ്, മെയിന്‌റനൻസ് സ്‌റ്റേഷൻ, സ്‌പെയർ പാർട്‌സ് തുടങ്ങി നിരവധി സൗകര്യങ്ങളും ലഭ്യമാകും.
റഷ്യയിൽ നിന്നുള്ള ക്ലബ് മിസൈലുകൾ ഇന്ത്യൻ നാവികസേനയുടെ ഉപരിതല യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലും സജ്ജീകരിക്കും. ക്ലബ് മിസൈലുകൾ പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉപയോഗത്തിലുണ്ട്.