രാജ്യം ഭരിക്കുന്നത് അപകടകാരികള്‍; 2024 ലെ തിരഞ്ഞെടുപ്പ് ബിജെപിയെ തുരത്താനുള്ള അവസാന അവസരം: വീണ്ടും തുറന്നടിച്ച് മാലിക്

രാജ്യം ഭരിക്കുന്നത് അപകടകാരികള്‍; 2024 ലെ തിരഞ്ഞെടുപ്പ് ബിജെപിയെ തുരത്താനുള്ള അവസാന അവസരം: വീണ്ടും  തുറന്നടിച്ച്  മാലിക്

ജയ്പൂര്‍: ബിജെപി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തി ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്നും അതിന് നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തിയാണെന്നും മാലിക് ആരോപിച്ചു.

രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. ഈ കൂട്ടര്‍ 2024 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തിന്റെ അന്ത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കെട്ടായി നില്‍ക്കാനും അവകാശങ്ങള്‍ക്കായി പോരാടാനും മാലിക് കര്‍ഷകരോട് ആഹ്വാനം ചെയ്തു. 2020-21 ലെ കര്‍ഷക പ്രതിഷേധങ്ങള്‍ അവസാനിച്ചു. എന്നാല്‍ ആവശ്യങ്ങള്‍ ഇതുവരെ നിറവേറ്റിയില്ല. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിയെ തുരത്താനുള്ള അവസാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണാറായിരിക്കെ എന്തുകൊണ്ട് പുല്‍വാമ ആക്രമണം ഉന്നയിച്ചില്ലെന്ന അമിത് ഷായുടെ ചോദ്യത്തിന് അധികാരമില്ലാത്തപ്പോള്‍ താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നു പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടതായി സത്യപാല്‍ മാലിക് നേരത്തേ ആരോപിച്ചിരുന്നു.

അന്ന് വിമാനം അയച്ചിരുന്നെങ്കില്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ജീവനക്കാരെ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് സത്യപാല്‍ മാലിക് ആവര്‍ത്തിച്ചു. ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നാല്‍പ്പത് സൈനികരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും മാലിക് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.