മുസ്ലീം സംവരണം മതേതരത്വത്തിനും സാമൂഹിക നീതിക്കും എതിരെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മുസ്ലീം സംവരണം മതേതരത്വത്തിനും സാമൂഹിക നീതിക്കും എതിരെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുസ്ലീംങ്ങള്‍ക്ക് സംവരണം നല്‍കുന്നത് മതേതരത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും മുസ്ലീംങ്ങള്‍ക്ക് ഒബിസി സംവരണം നല്‍കിയിട്ടില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.

മുസ്ലീം സമുദായത്തിനുള്ള നാലു ശതമാനം ഒബിസി സംവരണം റദ്ദാക്കിയതിനെതിരായ കേസിലാണ് കര്‍ണാടക സര്‍ക്കാര്‍ ഈ നിലപാടെടുത്തത്.

മൂന്നു പതിറ്റാണ്ടായി മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്ന നിലക്ക് കര്‍ണാടകയില്‍ മുസ്ലീംങ്ങള്‍ക്ക് അനുവദിച്ചിരുന്ന സംവരണം റദ്ദാക്കിയ തീരുമാനത്തിന് ഇതടക്കമുള്ള ന്യായീകരണമാണ് കര്‍ണാടക സര്‍ക്കാര്‍ നിരത്തിയത്.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്ന് പറയുന്നതിനെ മുഴുവന്‍ മതവുമായി സമീകരിക്കാനാകില്ല എന്ന് സത്യവാങ്മൂലം പറയുന്നു.

ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ചോദിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്ന് ബോധിപ്പിച്ച കര്‍ണാടക സര്‍ക്കാര്‍ മുസ്ലീംങ്ങളെ ഒബിസി സംവരണത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും അവരിലെ പിഞ്ചാറ, ലഡഫ്, മന്‍സൂരി വിഭാഗങ്ങള്‍ക്ക് സംവരണം തുടരുമെന്ന് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.