ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം സമ്പത് വ്യവസ്ഥയില്‍ പ്രതിദിനം 3,000 കോടി മുതല്‍ 3500 കോടിയുടെ വരെ നഷ്ടത്തിന് കാരണമാകുന്നതായി വ്യവസായ സംഘടനയായ അസോചം റിപ്പോർട്ടുകൾ. കോവിഡ് മൂലം തകര്‍ന്ന സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനിടയിൽ കര്‍ഷക സമരം പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉടന്‍ പരിഹാരം കാണണം എന്നും അഭ്യര്‍ത്ഥിക്കുന്നതായും അസോചം പറഞ്ഞു.
പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ മൊത്തം സമ്പത് വ്യവസ്ഥ ഏകദേശം പതിനെട്ടു ലക്ഷം കോടി വരും. എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. ചരക്കുനീക്കം തടസപ്പെട്ടതോടെ കയറ്റുമതി ചെയ്യേണ്ട ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനാകാതെ വിവിധ മേഖലകള്‍ ആശങ്കയിലാണ്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍, ഡല്‍ഹി മേഖലകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇവിടുത്തെ ഭക്ഷ്യ സംസ്‌കരണം, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, ഫാം മെഷിനറി, ഐടി തുടങ്ങിയ മേഖലകളെയും പ്രക്ഷോഭം ബാധിച്ചിട്ടുണ്ട്.