ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി അതിര്‍ത്തികളില്‍ നിന്നു കര്‍ഷകരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്നാണ് നിയമവിദ്യാര്‍ത്ഥിയായ റിഷഭ ശര്‍മ നല്‍കിയ ഹർജിയില്‍ വാദിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് എ എസ് ബൊപന്ന, ജസ്റ്റഇസ് വി രാമസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കര്‍ഷക സമരം കോവിഡ് വ്യാപനത്തിന് കാരണം ആകുന്നു എന്നാണ് ഹർജിക്കാരന്റെ വാദം. കര്‍ഷകരെ സ്ഥാപിത താല്‍പ്പര്യക്കാര്‍ വഴി തെറ്റിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.