ഷാർജ: മയക്കുമരുന്നുമായി ഷാർജ പോലീസിന്‍റെ പിടിയിലായ ബോളിവുഡ് നടി ക്രിസന്‍ പെരേര കുറ്റവിമുക്തയായി.25 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് നടിയെ കുറ്റവിമുക്തയാക്കിയത്. നടിയുടെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസിൽ നിന്ന് മോചിതയാക്കിയതെന്ന് നിയമ പ്രതിനിധി അറിയിച്ചു.
രാജ്യത്തേക്ക് ലഹരിമരുന്ന് കൊണ്ടുവന്നുവെന്ന കുറ്റവും റദ്ദാക്കിയിട്ടുണ്ട്. തന്‍റെ കക്ഷി കുറ്റക്കാരിയല്ലെന്ന് തെളിയിക്കുന്നതാണ് ഉത്തരവ് എന്ന് ദുബായിലെ ക്രിസന്‍റെ അഭിഭാഷകൻ മുഹമ്മദ് അൽ റെദ പറഞ്ഞു. നടിയുടെ പാസ്പോർട്ടും തിരികെ നല്‍കും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനത്തെ സ്വാഗതം ചെയ്തു.
ഈ വർഷം ഏപ്രില്‍ 1 നാണ് നടി അറസ്റ്റിലായത്. ട്രോഫിയില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയെന്നതായിരുന്നു കേസ്. എന്നാല്‍ മകളെ കബളിപ്പിച്ചതാണെന്ന് വ്യക്തമാക്കി മാതാവ് രംഗത്തുവന്നു. മുംബൈയിലും ഇത് സംബന്ധിച്ച പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ രാജേ് ബൊറാത്തെ, ആന്‍റണി പോൾ എന്നിവരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസ് ഷാർജ പൊലീസിനെ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. തടവില്‍ നിന്ന് മോചിപ്പിച്ചിരുന്നുവെങ്കിലും പാസ്പോർട്ട് നല്‍കിയിരുന്നില്ല. നിയമക്രമങ്ങള്‍ പൂർത്തിയാക്കി പാസ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് നടിയ്ക്ക് നാട്ടിലേക്ക് മടങ്ങാം.