ദോഹ: വാഹനങ്ങളുടെ ശബ്ദമലിനീകരണ തോതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം വിശദീകരണം നല്‍കി. ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ് ആൻഡ് മെട്രോളജി പുറപ്പെടുവിച്ച ഖത്തറി സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകളുടെ വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും നോയ്‌സ് എമിഷൻ മെഷറുകൾ എല്ലാ ദാതാക്കളും ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
വാഹനം ഓടിക്കുന്ന സമയത്ത് വാഹനം പരിശോധിക്കുമ്പോൾ, കാറിലോ മോട്ടോർ സൈക്കിളിലോ ഉള്ള ശബ്ദ നില, ഗ്യാസോലിൻ ആയാലും ഡീസൽ എഞ്ചിനായാലും, ഡെസിബെൽ (ഡിബി) യൂണിറ്റിന്‍റെ സ്പെസിഫിക്കേഷനിൽ സൂചിപ്പിച്ചിരിക്കുന്ന പരിധിയിൽ കവിയാൻ പാടില്ല. നിർദ്ദിഷ്ട ഡെസിബെൽ (ഡിബി) യൂണിറ്റ് കവിയുന്നത് ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ നിയമ നമ്പർ (8) ലെ ആർട്ടിക്കിൾ (5), (6), (13) എന്നിവയുടെ ലംഘനമാണ്.
നിയമം ലംഘിച്ച് വാഹനമോടിച്ചാല്‍ 10 ലക്ഷം റിയാല്‍ വരെയാണ് പിഴ. അല്ലെങ്കില്‍ രണ്ട് വർഷം തടവുശിക്ഷയും കിട്ടും. ഇതിനു പുറമെ മൂന്നുമാസം വരെ സ്ഥാപനം അടച്ചിടാനും അധികൃതർക്ക് അനുമതിയുണ്ട്. രാജ്യത്ത് നിരത്തുകളിലിറങ്ങുന്ന കാറുകളും ബൈക്കുകളും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വാഹനത്തിന്‍റെ പിഴവുകള്‍ തിരുത്താന്‍ ഡീലർമാർക്കും വർക്ക്ഷോപ്പുകള്‍ക്കും രണ്ട് മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പിഴവുകള്‍ പരിഹരിക്കാനും വാഹനങ്ങള്‍ തിരിച്ചുവിളിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.