മണിപ്പൂര്‍ സംഭവം കത്തുന്നു: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു

മണിപ്പൂര്‍ സംഭവം കത്തുന്നു: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ തെരുവില്‍ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ലോക്സഭ ചേര്‍ന്നപ്പോള്‍ മണിപ്പൂര്‍ കത്തുന്നു എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ബഹളം രൂക്ഷമായതോടെ ലോക്സഭ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചര്‍ച്ചയുടെ സമയം സ്പീക്കര്‍ തീരുമാനിക്കും. ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദമായ മറുപടി പറയുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ലോക്സഭയില്‍ വ്യക്തമാക്കി.

മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സോണിയ മോഡിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മണിപ്പൂര്‍ കലാപം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് സിപിഎം എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നല്‍കി.

നേരത്തെ രാജ്യസഭയിലും മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയിരുന്നു. മണിപ്പൂര്‍ കത്തുകയാണ്. സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നു, നഗ്‌നയാക്കി നടത്തപ്പെടുന്നു. എന്നാല്‍ പാര്‍ലമെന്റിന് പുറത്ത് പ്രസ്താവന നടത്തിയ പ്രധാനമന്ത്രി സഭയ്ക്ക് അകത്ത് മൗനം തുടരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ഖാര്‍ഗെ വ്യക്തമാക്കി.

മണിപ്പൂരില്‍ സംഭവിച്ചത് അന്തസുള്ള ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്ന കാര്യമെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചിരുന്നു. ഒരിക്കലും മാപ്പു കൊടുക്കാന്‍ പറ്റാത്തതാണ് മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്കു സംഭവിച്ചത്. ഇതില്‍ കുറ്റക്കാരെ വെറുതെ വിടില്ല. നിയമം സര്‍വശക്തിയും ഉപയോഗിച്ച് ഇതില്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ കോടതി ഇടപെടുമെന്ന് സുപ്രീം കോടതിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.